2 comments

പ്രസിദ്ധ കഥാകൃത്തും ബ്ലോഗറുമായ ശ്രീ ജോയ് ഗുരുവായൂരിൻറെ ഏറ്റവും പുതിയ കഥ ഒരു ഗസ്റ്റ് പോസ്റ്റായി ഇവിടെ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞതിൽ അത്യധികം സന്തോഷിക്കുന്നു. എഴുത്തുകാരനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കഥക്കൊടുവിൽ ചേർത്തിരിക്കുന്നത് ശ്രദ്ധിക്കുക.

തിരുശേഷിപ്പ്



"ന്‍റെ കുട്ടന്‍ കരയേണ്ടാട്ടോ... മുത്തച്ഛന്‍ മോന് ഓലപ്പീപ്പിയുണ്ടാക്കിത്തരാലോ? അതോ, പമ്പരം മതിയോ?.."
ക്ലാസ്പരീക്ഷയില്‍ ഒന്നാംറാങ്ക് നഷ്ടപ്പെട്ടതിന് അമ്മയുടെ കൈയില്‍നിന്നുകിട്ടിയ അടിയുടെ വേദനയില്‍ ഓടിവന്ന് മുത്തച്ഛന്‍റെ മടിയിലിരുന്നു എങ്ങലടിച്ചുകൊണ്ടിരിക്കുകയായിരുന്നു ഗോപിക്കുട്ടന്‍. ആ സാന്ത്വനവാക്കുകള്‍ അവനെ സുസ്മേരവദനനാക്കി. മുത്തച്ഛന്‍റെ വേഷ്ടിയുടെ കോന്തലയെടുത്ത് കണ്ണുകള്‍തുടച്ചു.
"മുത്തച്ഛാ.. നോവുന്നൂ.. " കാല്‍വണ്ണയിലെ ചൂരല്‍പ്പാടുകളില്‍ വിരലോടിച്ചുകൊണ്ട് ഗോപിക്കുട്ടന്‍ പറഞ്ഞു.
"സാരല്ല്യാ കുട്ട്യേ.. മുത്തച്ഛന്‍ മരുന്നുതേച്ചുതരാട്ടോ.. വേദനയൊക്കെ ഭും ന്നുപറഞ്ഞപോലെ പോവില്ല്യേ.."
വേലിയില്‍നിന്നിരുന്ന ഔഷധച്ചെടികളില്‍നിന്നും ഏതാനും പച്ചിലകള്‍ പറിച്ച് കയ്യിലിട്ടുതിരുമ്മി അതിന്‍റെ നീര്, മുറിവുകളില്‍ ഇറ്റിച്ചപ്പോള്‍ നീറ്റല്‍കൊണ്ട് "മുത്തച്ഛാ.." എന്നുറക്കേവിളിച്ച് ഗോപിക്കുട്ടന്‍ കണ്ണുകള്‍ ഇറുകേയടച്ചു.
"ഇല്ലെടാ കുട്ടാ.. വേദനയൊക്കെ ഇപ്പ പമ്പകടക്കുംട്ടോ.. അവളേനേയ്.. ഇന്നുരാത്രി നമുക്ക് വെളിച്ചത്ത് ചോറുകൊടുത്ത് ഇരുട്ടത്തുകെടത്താംട്ടോ.. ന്‍റെ കുട്ടീനെ തല്ല്യേക്ക്ണൂ.. അസത്ത്" എന്നുപറഞ്ഞുകൊണ്ടു അയാളവനെ മാറോടണച്ചു.
"അച്ഛാ.. ഗോപിക്കുട്ടന്‍ അവിടെ എന്തെടുക്കുവാ?.. പഠിക്കാതെ അവിടെയുമിവിടേയും കറങ്ങി നടക്കുവാ.. " മകനെ അന്വേഷിച്ചുകൊണ്ടു കൈയാലയിലേക്ക് നടന്നുവരുന്ന സുഷമ.
"ദേ.. പൊക്കോ ഇവിടേന്ന്.. ഹും.. കുട്ടിയെ തല്ലിച്ചതച്ചിട്ട് കാര്യംപറയാന്‍ വന്നേക്ക്ണോ.. അവനിപ്പോ പഠിക്ക്ണില്ല്യാ.. നാളെ സ്കൂളൊന്നും ഇല്ല്യല്ലോ.. ഹും.." ഈര്‍ഷ്യയോടെ രാമകൃഷ്ണന്‍ മകളോടുപറഞ്ഞു.
"ഈ അച്ഛന്‍ തന്ന്യാ അവനെ ഇത്രേം വഷളാക്കണേ.. കണ്ടില്ല്യേ.. ആ മമ്പാട്ടെ കുട്ടിക്കാ ഇപ്രാവ്ശ്യോം ക്ലാസില്‍ ഫസ്റ്റ്.. ഇവനെന്തിന്റെ കൊറവുണ്ടായിട്ടാ.. വന്നുവന്ന് കുഴിമടിയനായിരിക്കുന്നു ഇവന്‍.. മനുഷ്യരെ നാണം കെടുത്താനായിട്ട്‌..അവന്‍റെ അച്ഛന്റെ ഫോണ്‍വരുമ്പോളിനി അച്ഛന്‍ തന്നെയങ്ങ് സംസാരിച്ചോണേ.. ഇനിക്ക് വയ്യാ.. അങ്ങേരുടെ വായീന്നുവരണത് കേക്കാന്‍.." സുഷമയുടെ മുഖത്ത് പുച്ഛം.
"ന്‍റെ വായീന്നൊന്നും കേക്കണ്ടാച്ചാല്‍... നീയിപ്പോ ന്‍റെ മുന്നീന്ന് പൊക്കോ.. പിന്നേ.. കൊച്ചിലേ കുട്ട്യോള്‍ക്ക് ഒരു സ്വൈര്യോം കൊടുക്കില്ലാ.. അവനൊരുപ്രാവശ്യം രണ്ടാമനായീന്നുവച്ചിട്ട് എന്താപ്പോ.. ആകാശം ഇടിഞ്ഞുവിഴോ? കുട്ട്യോളായാല്‍ അങ്ങന്യൊക്കെണ്ടാവും.. അതിനു തല്ലിച്ചതയ്ക്കല്ലാ വേണ്ടേ.. ഇനീന്‍റെ കുട്ടീനെ തല്ല്യാലുണ്ടല്ലോ... ഹും.. ന്‍റെ സ്വഭാവങ്ങട് മാറും.. പറഞ്ഞേക്കാം.. പഠിക്കണകാലത്ത് ആ കിട്ടുണ്ണിമാഷ്‌ടെ കയ്യീന്നു ദെവസേന നല്ല പൂശുവാങ്ങ്യേര്‍ന്നോളല്ലേ നീയ്യ്യ്... ന്നട്ട് കുട്ടിക്ക് കുറ്റം.. വേണ്ടാ.. ന്നെക്കൊണ്ടൊന്നും പറേപ്പിക്കണ്ടാ.." രാമകൃഷ്ണന്‍ കലിതുള്ളിയതുകണ്ടപ്പോള്‍ ചുണ്ടുകൊണ്ട് കോക്രികാണിച്ച് സുഷമ അകത്തേക്കുപോയി
"അല്ലാ.. മുത്തച്ഛനും കൊച്ചുമകനുംകൂടി എന്തോ വലിയ സ്വകാര്യത്തിലാണെന്നു തോന്നുന്നൂ.." രാമകൃഷ്ണന്‍ ശബ്ദംകേട്ടിടത്തേക്ക് നോക്കിയപ്പോള്‍ തന്‍റെ കൂട്ടുകാരനും സഹപാഠിയുമായ വേണുനായര്‍ പടിപ്പുരകടന്നുവരുന്നതുകണ്ടു..
"ഒന്നും പറയേണ്ടാ ന്‍റെ വേണ്വോ.. ഇപ്പഴത്തെ കുട്ട്യോള്‍ടെ ഓരോ കഷ്ടപ്പാടുകളേ.. മൊട്ടയില്‍നിന്നും വിരിഞ്ഞിട്ടില്ല്യാ.. അപ്പോഴേക്കും തൊടങ്ങും മത്സരം.. പാന്‍റും ടൈയും പാപ്പാസും പത്തുകിലോന്റെ പുസ്തകസഞ്ച്യൂം ഒക്കെയായി കൂനിക്കൂടിയൊരു പള്ളിക്കൂടംപോക്കും.. വീട്ടില്‍വന്നാല്‍ പുസ്തകത്തില്‍നിന്നു തലപൊക്കാന്‍പറ്റാത്തവിധ്വോള്ള എഴുത്തും പഠിപ്പും.. ദെവസേന പരീക്ഷയും..വല്ല്യേ കഷ്ടം തന്നേ.. ശിവ ശിവാ.."
"രാമു പറഞ്ഞത് നേരാ.. ഇപ്പളത്തെ പിള്ളേര്‍ക്ക് വെറും പഠിപ്പ് തന്നെയായതുകൊണ്ട് നമ്മളെപ്പോലുള്ളവരോടൊന്നും മിണ്ടാനുംമുറിക്കാനുമൊന്നും നേരമേയില്ലാ.. എന്നിട്ടുവേണ്ടേ ബഹുമാനിക്കാന്‍.. എന്തിലും ഒന്നാമാതാവാനുള്ള ഈ ഓട്ടം കുട്ട്യോളെ എവിടേക്കാണാവോ കൊണ്ടെത്തിക്ക്യാ.."
"അല്ലാ വേണ്വോ.. ഞാനോരൂട്ടം ചോദിക്കട്ടേ.. എന്‍റെ മോനും നിന്‍റെ മോനും പഠിച്ച് നല്ലമാര്‍ക്കോടെ പാസ്സായത്‌, ഞാനോ നീയോ തല്ലിപ്പഴുപ്പിച്ചിട്ട് ആയിരുന്നോ?.. ഇടക്കൊക്കെ ടീച്ചര്‍മാരുടെ കൈയില്‍നിന്നും ചൂരല്‍പ്പഴങ്ങള്‍ കിട്ടാറുണ്ട് എന്നൊഴിച്ചാല്‍ അവരൊക്കെ ഇപ്പളത്തെ പിള്ളേരടെ അത്രേം ദുരിതം അനുഭവിച്ചിട്ടുണ്ടോ? പുത്യ ഈ രീത്യോളൊക്കെ കുട്ട്യോളെ നശിപ്പിക്ക്യെ ഉള്ളൂ.. "
"ന്‍റെ രാമൂ.. അതൊക്കെപോട്ടേ.. നമ്മളുടെ കാര്യം തന്നെയെടുക്ക്വാ.. പള്ളിക്കൂടത്തിലേക്ക് പോകുന്നവഴി കണ്ടവരുടെ മാവേലെറിയേം, തോട്ടീന്നു മീന്‍പിടിക്കേം, കശുമാവുകളില്‍ വലിഞ്ഞുകേറേം ഒക്കെ ചെയ്തിരുന്നവരാ നമ്മള്‍.. എന്നിട്ടുംനമ്മള്‍ തരക്കേടില്ലാതെ പഠിച്ചു. ചെറിയൊരു മനക്കണക്കുകൂട്ടാന്‍വരേ ഇപ്പോഴത്തെ വല്ലപിള്ളേര്‍ക്കും അറിയുമോ? മുപ്പത്തഞ്ചും ഇരുപത്ത്യേഴും എത്ര്യാന്നു ചോദിച്ചാല്‍ അവര് മേപ്പോട്ടുനോക്കും അത്ര തന്നേ.. ഹ ഹ ഹ ഹ"
"തിരോന്തരത്തുള്ള സ്കൂളിലെ ഒരു കൊച്ചു കുട്ട്യേ, ക്ലാസ്സില് വര്‍ത്താനം പറഞ്ഞേന് ഒരു താടക, നാലുമണിക്കൂറ് പട്ടിക്കൂട്ടില്‍ അടച്ചിട്ടൂത്രേ!.. ഇവളുമാരെയൊക്കെ തുണിയുരിഞ്ഞിട്ട് മുക്കാലിയില്‍കെട്ടി അടിക്ക്യാണ് വേണ്ടേ.." രാമകൃഷ്ണന്‍ രോഷംകൊണ്ടു.
"അതല്ല ഏറെ കഷ്ടം.. പരീക്ഷേല് മാര്‍ക്ക് കൊറഞ്ഞേന് എത്രപിള്ളേരാ ആത്മഹത്യചെയ്യണേന്നു രാമൂന് അറിയ്വോ? .. അത്രക്ക് മാനസികപീഡനങ്ങള്‍ ഇന്നത്തെ കുട്ട്യോള് അനുഭവിക്ക്ണുണ്ട്ന്നല്ലേ അതിന്‍റെ അര്‍ത്ഥം?.. കുട്ട്യോളെ വെറും മാര്‍ക്കുവാങ്ങുന്ന യന്ത്രങ്ങളായാണ് മാതാപിതാക്കളും ടീച്ചര്‍മാരും കണക്കാക്കണേ.. തങ്ങളുടെ കുട്ട്യോള്‍ക്ക് മാര്‍ക്ക് കൊറഞ്ഞാല്‍ മറ്റുള്ളോരുടെ മുന്നില്‍ അവര്‍ക്കു വല്ല്യകൊറച്ചിലാത്രേ.. അതോണ്ട്, കുട്ട്യോളെ തല്ലി, രാവും പകലും ശ്വാസംവിടാന്‍പോലുംകൊടുക്കാതെ അവര്‍ പഠിപ്പിക്കുന്നു."
"വേണ്വോ.. നെനക്കറിയാലോ.. വലിയ എഞ്ചിനീയര്‍ ആയിട്ടല്ലാ നീയും ഞാനുമൊക്കെ ഇതേവരെ സുഖായിട്ട് ജീവിച്ചേ.. മണ്ണില്‍ നന്നായിപണിയെടുത്ത് കൃഷിചെയ്ത് കാശുണ്ടാക്കി, ആരുടേയും കാലുപിടിക്കാതെ നല്ല അന്തസ്സോടെത്തന്നെയല്ലേ കുട്ട്യോളെ വളര്‍ത്തിവലുതാക്കേം കുടുംബംനോക്കേം ഒക്കെ ചെയ്തേ?.. ഇപ്പോഴും ഈ എണ്‍പത്ത്രണ്ടാം വയസ്സിലും, രാവിലെ എണീറ്റവഴി കൈക്കോട്ടെടുത്ത് പറമ്പില് നാലുകെള കെളച്ചില്ലെങ്കില്‍ ഇനിക്കൊരു സുഖോം ഉണ്ടാവില്ല്യാ.. ഇന്നത്തെ വാല്യേക്കാര്‍ക്ക് കൈക്കോട്ട് എങ്ങന്യാ പിടിക്ക്യാന്നുപോലും അറിയ്വോ?.."
"ശരിയാ രാമൂ.. ജനിച്ചേമൊതലുള്ള ഈ നെട്ടോട്ടത്തിനെടേല് ഇക്കാലത്ത് മേലനങ്ങിപണിയെടുക്കാന്‍ ആളോള് മറന്നുപോകുന്നു.. സര്‍വ്വരും കമ്പ്യൂട്ടറിനും ഗവേഷണങ്ങള്‍ക്കുംപുറകേ പായുന്നതുകൊണ്ട് ആരോഗ്യംനശിച്ച് രോഗ്യോളായി മാറിക്കൊണ്ടിരിക്കുന്നു. ഇന്നേവരെ ഒരു ഇംഗ്ലീഷ് മരുന്നുപോലും ഞാന്‍ കഴിച്ചിട്ടില്ല്യാ.. എന്തിന്.. ഈ വയസ്സു വരേം ഇനിക്കൊരു ദേനക്കേടുപോലും ഒണ്ടായതായി ഓര്‍മ്മേല്ല്യാ.. ഇപ്പ്ളത്തെകാലത്ത് എന്തിനും ഏതിനും കണ്ണീക്കണ്ട രാസപദാര്‍ത്ഥങ്ങള്‍ അണ്ണാക്കില്‍ തിരുകിയില്ല്യേല്‍ ആളോള്‍ക്ക് ഒരു സമാധാനോം കിട്ടില്ല്യാ.."
"അതന്നേ വേണ്വോ.. പണ്ടത്തെ കുത്തരിച്ചോറും, അമ്മിക്കല്ലിലരച്ച ചമ്മന്ത്യൂം, തൊടീല്ണ്ടായ പച്ചക്കറികളോണ്ടുള്ള കൂട്ടാനോളും കൂട്ടിയുള്ള ഊണിന്‍റെ ചൊടിയും സ്വാദും ഇന്നത്തെ ആഹാരങ്ങള്‍ക്കുണ്ടോ? വെളവുണ്ടാക്കുന്നതിലും മത്സരംതന്നേ.. രാസവളങ്ങള്‍ചേര്‍ത്തും കീടനാശിനികള്‍തെളിച്ചും മണ്ണിനെ തോല്പ്പിച്ചോണ്ട് ഇന്നുണ്ടാക്കണ വെളവുകള്‍ കഴിക്കുന്ന മനുഷ്യര്‍ത്തന്ന്യല്ലേ ശെരിക്കും ജീവിതത്തില് തോല്ക്കണേ.. കാന്‍സറും അള്‍സറും മാറാവ്യാധ്യോളുമായി മൂപ്പെത്തണേലും മുമ്പങ്ങുമേലോട്ടെടുക്കുന്നൂ .. അതൊക്കെ പോട്ടേ.. പണ്ടത്തെപ്പോലെ നന്നായൊന്നു മുങ്ങിക്കുളിക്കണച്ചാല്‍ പൊഴയൊക്കെ ഫാക്റ്ററ്യോളീന്നുവരണ കീലും എണ്ണയും മൂടിക്കെടക്കണൂ... കൃഷിക്ക് നനയ്ക്കാന്‍വരേ ആ വെള്ളം കൊള്ളില്ലാ.. കലികാലം.. അല്ലാതെന്താ.."
"ന്‍റെ മോന്‍ ഒന്നാംറാങ്ക് കിട്ട്യ വല്ല്യേ എഞ്ചിനീയര്‍ ആണെന്നുപറഞ്ഞിട്ട് എന്തുകാര്യം.. അവനു സ്വന്തം കുടുമ്മതോടൊപ്പം ജീവിക്ക്യാനുള്ള വിധീണ്ടോ രാമൂ..? ഓരോവര്‍ഷോം അവധിക്കായി കൊറച്ചുദെവസത്തേക്ക് ഓടിവരും.. പിന്നെയൊരു ജഗപൊക.. മനസ്സമാധാനത്തില് കൊറച്ചുനേരം ഉമ്മറത്ത് കാറ്റുംകൊണ്ടുകെടക്കാനുള്ള സമയംവരെ അവനുകിട്ടാറില്ല്യാ.. അങ്ങടുമിങ്ങടുമൊക്കെ ഓടിപ്പാഞ്ഞുവരുമ്പളയ്ക്കും തിരിച്ചുപോവാള്ള ദെവസാവും.. കുട്ട്യോള്‍ടൊപ്പം ജീവിക്കാന്‍കഴ്യാതെ കൊറേ കാശുണ്ടാക്കീട്ടു ആളോളുടെമുന്നില്‍ കേമനാവാന്‍വേണ്ടി ഇങ്ങനെ അന്യനാട്ടില്‍ പോയിക്കെടന്നു കഷ്ടപ്പെട്ടിട്ടു എന്തുകാര്യം? കുട്ട്യോള്‍ക്ക് അച്ഛനമ്മമാരോട് സ്നേഹമൊണ്ടാവണങ്കില്‍ അവരടെ ചൂട്പറ്റിത്തന്നെ വളരണം. അല്ലെങ്കില്‍ നാട്ടാരെ കാണണപോല്യേ തന്തേം തള്ളേന്യൂം അവര് കാണൂ.."
"താന്‍ പറഞ്ഞത് നേരാ... അയലങ്കത്ത് കാറുണ്ട്, എ. സി യൊണ്ട്ന്നൊക്കെപ്പറഞ്ഞ് ന്‍റെമോള് മരുമോനൊരു സ്വൈര്യോം കൊടുക്ക്ണില്ല്യാ.. പണ്ടേമുതല്‍ പേര്‍ഷ്യക്കാരായ അവരോടു മത്സരിച്ച ജയിച്ചിട്ടു എന്തുസമ്മാനാണാവോ ഇവര്‍ക്കൊക്കെ കിട്ടാന്‍പോണേ?!.. ഒരുതരം കുശുംബല്ലേ വേണ്വോ ഇതൊക്കെ?"
"അതേന്നേ.. എവിടേ നോക്ക്യാലും ഇന്നീ മത്സരോട്ടം തന്നേ.. ഇതിനിടയില്‍ തമ്മില് സ്നേഹിക്കാന്‍ ആളോള് മറന്നുപോണൂ.. എല്ലേടത്തും ഒന്നാമതെത്തണം എന്നവാശി മൊളയിലേ കുട്ട്യോളില്‍ കുത്തിവയ്ക്കുന്നു.. ആ തെക്കേലെ ദേവസ്സീടെ കഥ കേള്‍ക്കാ.. അയാള്‍ ഒള്ളപറമ്പും പാടവുമൊക്കെ വിറ്റുതൊലച്ച് ഒരേയൊരു സന്താനത്തെ എന്തൊക്ക്യോ പഠിപ്പിച്ചിട്ടു ഇപ്പൊ എന്തായി?.. കല്യാണം കഴിഞ്ഞവഴി അവനും പെണ്ണും അമേരിക്കയില് പോയിതാമസായി.. വയസ്സാന്‍കാലത്ത് ആ തന്തയ്ക്കും തള്ളയ്ക്കും കൂട്ടിനിപ്പോ ആരൂല്ല്യാ..നാല് ദെവസംമുമ്പ് എന്നെ വഴീല് വെച്ച് കണ്ടപ്പോ ഇതൊക്കെ പറഞ്ഞു കരയാര്‍ന്നു അയാള്‍.. കഷ്ടം.."
"വേണ്വോ.. ഈ നാടും നാട്ടാരും ഇങ്ങന്യൊക്കെ ആയിപ്പോയീ.. ഇനീപ്പോ പറഞ്ഞിട്ടൊന്നും ഒരു കാര്യോല്ല്യാ.. ഇതൊക്കെ കണ്ടും അനുഭവിച്ചും മരിക്ക്യോളം ജീവിക്ക്യന്നേ... വേറെന്താ വഴീ...."
"എന്നാ ശരി.. രാമൂ ഞാനെറങ്ങട്ടേ.. പെന്‍ഷനാപ്പീസ് അടയ്ക്കണേലുംമുന്നേ പോയി ഒള്ള പെന്‍ഷന്‍ വാങ്ങാന്‍നോക്കട്ടേ.. വൈന്നേരം അമ്പലത്തില് വെച്ച് കാണാംട്ടോ.."
വേണുനായര്‍ പടിയിറങ്ങിപ്പോകുന്നതുനോക്കി രാമകൃഷ്ണന്‍ ഇരുന്നു... മത്സരങ്ങളേതുമില്ലാതിരുന്ന ഒരു കാലഘട്ടത്തിന്‍റെ ജീവനുള്ള തിരുശേഷിപ്പ് പോലെ!...
- ജോയ് ഗുരുവായൂര്‍









എഴുത്തുകാരനും ബ്ലോഗ്ഗറും കവിയും കഥാകാരനായ പ്രിയ മിത്രം ജോയി ഗുരുവായൂർ ഏരിയലിന്റെ കുറിപ്പുകൾ വായനക്കാർക്കായി പ്രസിദ്ധീകരിക്കുന്ന ഒരു കഥ.  കഥാകാരരന്റെ ബ്ലോഗിലേക്കുള്ള വഴി ഇതാ ഇവിടെ: http://koottukaar.blogspot.in/
വായിച്ചു നിങ്ങളുടെ അഭിപ്രായം കമന്റു ബോക്സിൽ ഇടാൻ മറക്കില്ലല്ലോ.

2 comments

വളരേ നന്ദി എന്‍റെ പ്രിയ മിത്രമേ.. നമ്മുടെ നാടിന്റെ ഈ മാറ്റം ആപേക്ഷികമാണ്. എങ്കിലും അതില്‍ ദുഖിക്കുന്ന നമ്മുടെ കാരണവര്‍.. ഒരു കണക്കിന് എന്ത് രസമായിരുന്നു ആ പഴയ കാലം.. സത്യത്തില്‍ ഈ അത്യന്താധുനികം നമ്മുടെ സമാധാനം കളയുകയല്ലേ...

ഒരു കണക്കിന് എന്ത് രസമായിരുന്നു ആ പഴയ കാലം..
സത്യത്തില്‍ ഈ അത്യന്താധുനികം നമ്മുടെ സമാധാനം കളയുകയല്ലേ...
നമ്മുടെ നാടിന്റെ ഈ മാറ്റം ആപേക്ഷികമാണ്. അതെ ജോയ് പറഞ്ഞത്
നൂറ് ശതമാനം ശരിയാണ്

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.