അയാൾ എഴുത്തിന്റെ പണിപ്പുരയിലാണ്
|
Picture Credit. Google/dkitsu.ie |
"കുത്തിക്കുറിച്ചു കൊണ്ടിങ്ങിരുന്നാൽ
അത്താഴമൂണിനിന്നെന്തു ചെയ്യും"
എന്നു പണ്ടൊരു കവി ചൊല്ലിയ വരികളാണ്, പെട്ടന്നു സുമയുടെ ചിന്തയിൽ ഓടിയെത്തിയത്.
ശരിയാണ്, അത് അന്നത്തെ കാലം,
ഇന്നു കാലം മാറി കുത്തിക്കുറിപ്പിന്റെ ശൈലിയും പാടെ മാറി
കംപ്യുട്ടർ കീ പാഡിൽ വിരലുകൾ അമരുകയെ വേണ്ടു കഥയോ കവിതയോ എല്ലാം റെഡി. ഒപ്പം ഓണ്ലൈനിൽ ഒരു ഓർഡർ കൊടുത്താൽ ആവശ്യമുള്ളതെല്ലാം തീൻമേശമേൽ റെഡി.
അപ്പോൾപ്പിന്നെ ഈ പാട്ടിനെന്തു പ്രസക്തി !
അവൾ അറിയാതെ ഓർത്തുപോയി.
അയാൾ തന്റെ പതിവു പണി തുടർന്നു കൊണ്ടേയിരുന്നു.
പരിസര ബോധം നഷ്ടപ്പെട്ട ഒരു മദ്യപനെപ്പോലെ അയാളുടെ വിരലുകൾ കീ ബോർഡിൽ അമർന്നു ആടിയുലഞ്ഞു കൊണ്ടേയിരുന്നു.
എന്തെല്ലാമോ കുത്തിക്കുറിക്കുന്ന തിരക്കിലായിരുന്നു അയാൾ അപ്പോഴും.
അയാൾ ചെയ്യേണ്ട പല വീട്ടു കർമ്മങ്ങളും പാടേ മറന്നു കഴിഞ്ഞിരുന്നു, കമ്പ്യുട്ടറിനെ പ്രണയിച്ചു കൊല്ലുവാൻ തുടങ്ങിയിട്ടു നാളുകൾ പലതായി.
ആദ്യമാദ്യം അയാൾ ചില കുസൃതിത്തരങ്ങൾ എഴുതി വിട്ടശേഷം ഉച്ചത്തിൽ വായിക്കുക പതിവുണ്ടായിരുന്നു.
അവയിൽ ചിലതെല്ലാം സുമക്കും സുഖമുള്ളതായി തോന്നി.
കാലങ്ങൾ കടന്നു പോയതോടെ അത്തരം തമാശകൾ ഒന്നും പാടെ ഇല്ലാതായി.
എപ്പോഴും ഒരു തരം സീരിയസ് മുഖഭാവം
.
ഇതിയാനിതെന്തു പറ്റി!
സുമ സ്വയം ചോദിച്ചു പോയി.
ഉത്തരം കിട്ടാതെ അവ വായുവിൽ ഉയർന്നു ഉമ്മറപ്പടിയിൽ തട്ടി തകർന്നു വീണു.
ഇനി അയാളെ സഹിക്കുക തന്നെ, അല്ലാതെ മറ്റു മാർഗ്ഗം ഒന്നും അവൾക്കു കണ്ടെത്താനായില്ല.
ദിവസങ്ങൾ മാസങ്ങൾ, നിരവധി അറിയാതെ കടന്നു പോയി.
വിശേഷിച്ചൊന്നും സംഭവിക്കാത്ത മട്ടിൽ ദിനങ്ങൾ കടന്നു പൊയ്ക്കൊണ്ടേയിരുന്നു. അയാൾ ആ വീട്ടിൽ ഉണ്ടെന്ന സത്യം പോലും സുമയും മക്കളും ഇതിനകം മറന്നിരുന്നു.
കുടുംബ ബന്ധത്തിന്റെ അടിസ്ഥാന തത്വം പോലും അയാൾ മറന്നതുപോലെ സുമക്കു തോന്നി.
ഒന്നിലും അയാൾക്ക് താൽപ്പര്യം ഇല്ലാതായി പിന്നല്ലേ കുടുംബ ബന്ധത്തിന്റെ അടിസ്ഥാന തത്വം. മാങ്ങാത്തൊലി!
അത് പറഞ്ഞു സുമ ഒരിക്കൽ അയാളുമായി പിറുപിറുത്തു
.
എന്തു പറഞ്ഞാലും പ്രതികരണ ശേഷി നഷ്ടപ്പെട്ട ഒരാളെപ്പോലെ അയാൾ ആയിതീർന്നു.
ഏതോ ഒരു വലിയ പ്രബന്ധത്തിന്റെ പണിപ്പുരയിലാണയാൾ എന്നു വളരെ വൈകി മാത്രമേ സുമക്കും മക്കൾക്കും മനസ്സിലാക്കാൻ കഴിഞ്ഞുള്ളൂ.
അയാളെ തേടിയെത്തിയ ആ വലിയ പുരസ്കാരം അവരുടെ
കുടുംബത്തിന്റെ പ്രതിശ്ചായ പോലും മാറ്റി മറിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ!
അടുത്തു വരുന്ന സ്വാതന്ത്ര്യ ദിനച്ചടങ്ങിൽ പ്രധാന മന്ത്രിയിൽ നിന്നുമത്രെ അയാൾ ആ പുരസ്കാരം ഏറ്റു വാങ്ങുന്നതെന്ന സത്യം അന്നത്തെ ദിനപ്പത്രത്തിലൂടെയത്രേ സുമയും കുടുംബവും തിരിച്ചറിഞ്ഞത്.
ഒരു ഭീമൻ തുകയും ഒപ്പം ഒരു സ്വർണ്ണ ഫലകവും അയാളെ തേടിയെത്തിയിരിക്കുന്നു.
പത്ര വാർത്ത വായിച്ച സുമ തരിച്ചിരുന്നു പോയി!
കഷ്ടം അദ്ധേഹത്തെ താൻ എത്ര തെറ്റിദ്ധരിച്ചു.
ഇനിയെന്താ ചെയ്ക.
മാപ്പിരക്കാനും പഴുതുകൾ ഇല്ലാതായി
സുമ ഒരു തരം വിഷമ വൃത്തത്തിലായി.
അയാൾ സുമയിലെ മാറ്റങ്ങൾ വീക്ഷിച്ചുകൊണ്ടിരുന്നു.
പൊതുവെ സൗമ്യ ശീലനായ അയാൾ സുമയുടെ പരുങ്ങൽ കണ്ടു പറഞ്ഞു
വിഷമിക്കേണ്ട സുമ,
കാര്യങ്ങൾ കുറെയൊക്കെ എനിക്കും മനസ്സിലാകും പക്ഷെ എന്തു ചെയ്യാം ചില ദൗത്യങ്ങൾ ഏറ്റെടുത്താ ൽ അതു പൂർത്തീകരിക്കാതിരിക്കാൻ കഴിയില്ലല്ലോ സുമാ.
നീയിങ്ങു വന്നേ
ഇങ്ങോട്ടോന്നടുത്തു വരൂന്നേ,
പേടിക്കേണ്ട ധൈര്യമായി വന്നോളു.
പരുങ്ങി പരുങ്ങി അയോളോടടുത്ത സുമയെ അയാൾ വാരിപ്പുണർന്നു, ഏതോ ഒരു വലിയ കുടിശ്ശിക തീർക്കുന്നതുപൊലെ അവളുടെ കവിളിണകളിൽ അമർത്തി അമർത്തി ചുംബിച്ചു.
ശുഭം